Numbers 31

1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്: 2“യിസ്രായേൽമക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോട് ചേരും”.

3അപ്പോൾ മോശെ ജനത്തോട് സംസാരിച്ചു: “മിദ്യാന്യരുടെ നേരെ പുറപ്പെട്ട് , യഹോവയ്ക്കുവേണ്ടി അവരോട് പ്രതികാരം നടത്തേണ്ടതിന് നിങ്ങളിൽ നിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ. 4നിങ്ങൾ യിസ്രായേലിന്റെ ഓരോ ഗോത്രത്തിൽ നിന്നും ആയിരംപേരെ വീതം യുദ്ധത്തിന് അയക്കണം”എന്ന് പറഞ്ഞു. 5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽ നിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.

6മോശെ , ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേർ വീതം വേർതിരിച്ചവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന് അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു. 7യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ മിദ്യാന്യരോട് യുദ്ധം ചെയ്ത് ആണുങ്ങളെ ഒക്കെയും കൊന്നു. 8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ച് രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ട് കൊന്നു.

9യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. 10അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു.

11അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു; 12ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്ക് , മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

13മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന് പുറത്ത് അവരെ എതിരേറ്റുചെന്നു. 14എന്നാൽ മോശെ യുദ്ധത്തിൽനിന്ന് മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് കോപിച്ച് പറഞ്ഞതെന്തെന്നാൽ: 15“നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.

16ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോട് ദ്രോഹം ചെയ്യുവാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാകുവാനും ഇടയാക്കിയത്. 17ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ.

18പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോട് രക്ഷിക്കുവിൻ. 19നിങ്ങൾ ഏഴ് ദിവസം പാളയത്തിന് പുറത്ത് പാർക്കണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കണം. 20സകലവസ്ത്രവും തോൽകൊണ്ടും കോലാട്ടുരോമംകൊണ്ടും ഉണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിക്കുവിൻ”.

21പുരോഹിതനായ എലെയാസാർ യുദ്ധത്തിന് പോയിരുന്ന യോദ്ധാക്കളോട് പറഞ്ഞത്: “യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണം ഇതാണ്: 22‘പൊന്ന്, വെള്ളി, ചെമ്പ്, ഇരിമ്പ്, 23വെള്ളീയം, കാരീയം, മുതലായ തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കണം; എന്നാൽ അത് ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അത് ശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കണം. 24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്ക് പാളയത്തിലേക്ക് വരാം”.

25പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി 27പടയ്ക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ.

28യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങണം. 29അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കണം.

30എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കണം”. 31യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

32യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ആടും 33എഴുപത്തി രണ്ടായിരം മാടും 34അറുപത്തിഒന്ന് ആയിരം കഴുതയും 35പുരുഷനോടുകൂടെ ശയിക്കാത്ത സ്ത്രീകൾ എല്ലാംകൂടി മുപ്പത്തി രണ്ടായിരംപേരും ആയിരുന്നു.

36യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്. 37ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്; 38കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;

39കഴുത മുപ്പതിനായിരത്തഞ്ഞൂറ്; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്; 40ആളുകൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്. 41യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു.

42മോശെ പടയാളികളുടെ പക്കൽ നിന്ന് യിസ്രായേൽമക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് - 43സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് ആടും 44മുപ്പത്താറായിരം മാടും 45മുപ്പതിനായിരത്തി അഞ്ഞൂറ് കഴുതയും 46പതിനാറായിരം ആളുകളും ആയിരുന്നു -

47യിസ്രായേൽമക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്ക് കൊടുത്തു.

48പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്ന് മോശെയോട്: 49“അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.

50അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞു. 51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി.

52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പത് ശേക്കെൽ ആയിരുന്നു. 53യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു. മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.

54

Copyright information for MalULB